Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

മാർച്ച് മാസത്തിന്റെ മോഹങ്ങൾ

സമയം വൈകുന്തോറും അദ്ധ്യാപകരുടെ വിശപ്പ് ഇരട്ടിക്കാൻ തുടങ്ങി; വീട്ടിൽ‌നിന്ന് കൊണ്ടുവന്ന ഉണക്കച്ചോറും പാകത്തിന് ഉപ്പും മുളകും ചേർക്കാത്ത ചമ്മന്തിയും നിറച്ച ലഞ്ച്‌ബോക്സ് തുറന്നുനോക്കാത്തവരുടെ കാര്യം പറയുകയേ വേണ്ട. ഈ കാര്യത്തിൽ അവരെയെന്തിന് കുറ്റം പറയണം? ഉച്ചക്കുശേഷം ബിരിയാണി കിട്ടുമെന്ന് ഉറപ്പായാൽ ആർക്കാണ് നട്ടുച്ചനേരത്ത് ചോറ് തിന്നാൻ തോന്നുക!
                     അതിരാവിലെ ഹോട്ടലിൽ നിന്നും നിർമ്മിച്ച ബിരിയാണി ആയിരിക്കും ആവശ്യക്കാരുടെ മുന്നിൽ ഉച്ചനേരത്ത് ചൂടോടെ എത്തിക്കുന്നത്, എന്നകാര്യം അത് വെട്ടിവിഴുങ്ങുന്നവർ ഒരിക്കലും ചിന്തിക്കാനിടയില്ല. മസാലയുടെയും ചിക്കന്റെയും നെയ്യുടെയും ഗന്ധം മൂക്കിൽ കടക്കുമ്പോൾ, അത് തിന്നുന്നവർ വിചാരിക്കുന്നത്, ‘അരമണിക്കൂർ‌മുൻപ്, കൊന്ന് തോല്‌പൊളിച്ച കോഴിയുടെ മാംസം വേവിച്ച് പത്ത്‌മിനിട്ട് മുൻപ് പാകപ്പെടുത്തിയ അരിയും മസാലയും മിക്സ് ചെയ്ത് നിർമ്മിച്ചതാണ്’ എന്നായിരിക്കും.
                        തൊട്ടടുത്ത ഹോട്ടലിൽ ഓർഡർ ചെയ്ത ഇരുപത്തി‌‌ എട്ട് പാക്കറ്റ് ബിരിയാണിയും അച്ചാറും തൈരും കടലാസ് പ്ലെയിറ്റും സ്ക്കൂളിൽ എത്തിച്ചത് കൃത്യം രണ്ട് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോഴാണ്. അതുകണ്ട് ഓടിയെത്തിയ സ്റ്റാഫ് സിക്രട്ടറി ഹോട്ടൽ തൊഴിലാളിയോട് തട്ടിക്കയറി,
“നിങ്ങളോട് മൂന്ന് മണിക്കല്ലെ കൊണ്ടുവരാൻ പറഞ്ഞത്; ഇത്ര നേരത്തെയെന്തിനാ കൊണ്ടുവന്നത്?”
“അത് മാഷെ, മൂന്ന് മണിക്കായാലും ഇതേ ബിരിയാണി തന്നെയല്ലെ കൊണ്ടുവരേണ്ടത്. അപ്പൊപിന്നെ അവിടെ ആയാലും ഇവിടെ ആയാലും സംഗതി ഒന്നുതന്നെയല്ലെ?”
മുതലാളി കൊടുത്ത ബില്ല് വായിച്ചശേഷം ബാഗിൽ‌നിന്ന് അഞ്ഞൂറ് രൂപ കൊടുത്തിട്ട് സെക്രട്ടറി പറഞ്ഞു,
“ഭക്ഷണം കഴിച്ചതിനു ശേഷമല്ലെ പണം തരേണ്ടത്; ഇപ്പം ഇതിരിക്കട്ടെ, ബാക്കി ഹോട്ടെലിൽ വന്ന് നേരിട്ട് കൊടുത്തുകൊള്ളും”
  
                      ബിരിയാണി പാക്കറ്റുകൾ എണ്ണിനോക്കിയിട്ട് സ്റ്റാഫ്‌റൂമിലെ മേശപ്പുറത്ത് അടുക്കിവെക്കുന്നത് കണ്ടപ്പോൾ ഗണിതശാസ്ത്രം പറഞ്ഞു,
“ഏതായാലും നമ്മൾ പണം കൊടുത്ത് നമുക്കുതന്നെ തിന്നാൻ വാങ്ങിയതാണ്, അവിടെ വെക്കുന്നതിന് പകരം ഇങ്ങോട്ട് തന്നാൽ ബാഗിൽ വെക്കാമല്ലൊ”
ഗണിതത്തെ തറപ്പിച്ചൊന്ന് നോക്കിയശേഷം സ്റ്റാഫ് സെക്രട്ടറി മറുപടി പറഞ്ഞു,
“എടാ നിനക്കൊക്കെ തിന്നണം എന്ന ഒരൊറ്റ വിചാരേ ഉള്ളൂ, ആ എച്ച്.എം. റിട്ടയറാവുന്ന ഇന്നെങ്കിലും നിനക്ക് മറ്റുള്ളവരുടെ ഒപ്പരം ഇരുന്ന് തിന്നുകൂടെ?”
അവിടെ ഇരിക്കുന്ന എല്ലാവർക്കും കണക്ക് മാഷിന്റെ അഭിപ്രായം തന്നെയാണെന്ന് സ്റ്റാഫ് സെക്രട്ടറി ആയ ജോസ് എന്ന മലയാളത്തിന് നന്നായി അറിയാമെങ്കിലും അക്കാര്യം അറിയാത്തമട്ടിൽ നേരെ സ്ക്കൂൾ ഓഫിസിന് നേരെ നടന്നു.
                      ഓഫീസ്‌റൂമിന്റെ പിന്നിൽ ഇടതുവശത്തുള്ള ക്യാബിനിൽ ഇരിക്കുന്ന ഹെഡ്‌മിസ്ട്രസ്സ് മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ട് മൊബൈലിൽ ആരോടോ സംസാരിക്കുകയാണ്. സ്ക്കൂൾ മുഴുവൻ കേൾക്കാൻ പറ്റുന്നതരത്തിൽ സംസാരിക്കാൻ കഴിയുന്ന നമ്മുടെ ഹെഡ്‌ടീച്ചർ മൊബൈലിൽ ആയിരിക്കുമ്പോൾ തൊട്ടടുത്തിരിക്കുന്നവർപോലും ഒരക്ഷരവും കേൾക്കില്ല.
                     പത്ത് മിനിട്ട് നേരത്തെ സംഭാഷണത്തിനുശേഷം അകത്തേക്ക് കടന്ന സെക്രട്ടറി ടീച്ചറോട് പറഞ്ഞു,
“മാഡം, ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്; മൂന്ന് മണിക്ക് ഭക്ഷണം കഴിച്ചിട്ട് നാല് മണിയാവാറായാൽ മീറ്റിംഗ് നടത്തിക്കൂടെ?”
“അയ്യോ വേണ്ട,, ആയിട്ടില്ല”
വിളറിയ മുഖത്തോടെ അതുവരെ കാണാത്ത ഭാവത്തിൽ ഹെഡ്‌മിസ്ട്രസ്സ് പറഞ്ഞത്‌കേട്ട് സ്റ്റാഫ് സിക്രട്ടറി ഞെട്ടി.
“വലിയൊരു പാർട്ടിയൊന്നും വേണ്ടെന്ന് പറഞ്ഞ്തുകൊണ്ടാണ് നമ്മൾ വെറും ബിരിയാണിയിൽ ഒപ്പിച്ചത്. അത് നേരത്തെ കഴിച്ചാലെന്താണ് തെറ്റ്?”
“മാർച്ച് മുപ്പത്തിഒന്ന് വരെ ഈ സർക്കാർ ഹൈസ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ്സാണ് ഞാൻ. അത് കഴിഞ്ഞിട്ട് മാത്രം പാർട്ടി നടത്തിയാൽ മതിയെന്ന് അന്നേ ഞാൻ പറഞ്ഞതാണല്ലൊ. പിന്നെ ഇന്ന് നടത്തുകയാണെങ്കിൽ അത് വൈകുന്നേരം മതിയെന്നും പറഞ്ഞതാണല്ലൊ”
“അതിപ്പം പരീക്ഷയെല്ലാം കഴിഞ്ഞതുകൊണ്ട് ബെല്ലടിച്ച് വിടാനായി സ്ക്കൂളിൽ കുട്ടികളൊന്നും ഇല്ലല്ലൊ; അപ്പോൾ സെന്റോഫ് അല്പം നേരത്തെ ആയാലെന്താണ് പ്രശ്നം? പിന്നെ, നാളെയാവുമ്പോ നാട്ടിൽ പോകുന്നവർക്ക് പങ്കെടുക്കാനാവില്ലല്ലൊ,,,”
“നിനക്ക് പ്രശ്നം ഇല്ലെങ്കിലും എനിക്ക് പ്രശ്നം ഉണ്ട്”
സെക്രട്ടറി പിന്നെയൊന്നും മിണ്ടിയില്ല. ഏത് മണ്ടത്തരമായാലും ടീച്ചർ പറഞ്ഞാൽ അത് മാറ്റമില്ലാതെ തുടരും എന്നാണ് ‘അനുഭവം ഗുരു’.
                       വെളിയിലേക്ക് ഇറങ്ങിയപ്പോഴാണ് വരാന്തയിൽ നിൽക്കുന്ന സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്ററെ കണ്ടത്. അതോടെ ഉള്ളിലെ ദേഷ്യം മൊത്തമായി വെളിയിലേക്ക് വന്നു,
“അല്ല ചാർജ്ജൊന്നും എഴുതി വാങ്ങുന്നില്ലെ? ഇനി പെൻഷനാവുന്ന ടീച്ചർ വീട്ടിൽ പോയിട്ടാണോ ചാർജ്ജ് ഹേന്റോവർ ചെയ്യുന്നത്?”
“ചാർജ്ജ് തന്നാൽ വാങ്ങും, അതിന് ഇന്ന് വൈകുന്നേരം വന്നാൽ മതീന്നാ പറഞ്ഞത്”
“ഈ ഒരുകൊല്ലം മുഴുവൻ കൊണ്ടുനടന്നിട്ടും ഈ ഹെഡ്‌ടീച്ചറെ നന്നാക്കാൻ നിങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടില്ലല്ലൊ; എന്തൊക്കെയാ കൊളമാക്കുന്നതെന്നറിയില്ല. അനുഭവിച്ചോ,,,”
“എന്റെ ജോസേ, ഞാനെന്ത് ചെയ്യാനാ? ടിച്ചർക്ക് ആരേം വിശ്വാസമില്ല. ഏതായാലും ഇന്നൊരുദിവസം കൂടി അനുഭവിച്ചാൽ മതിയല്ലൊ”
രണ്ടുപേരും നടന്ന് സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ അക്ഷമരായി കാത്തിരിക്കുന്ന അദ്ധ്യാപകർ ചോദിച്ചു,
“എന്നാൽ ഞങ്ങൾക്ക് തുടങ്ങാമല്ലൊ”
“തുടങ്ങാനായിട്ടില്ല, ‘വൈകുന്നേരം സ്ക്കൂൾ ടൈം കഴിഞ്ഞ് റിട്ടയേർഡ് ആയാൽ മാത്രമേ സെന്റോഫിൽ പങ്കെടുന്നുള്ളു’ എന്നാണ് സെന്റോഫ് ആവുന്നവർ പറഞ്ഞത്”
പെട്ടെന്ന് ലീലാമ്മ എന്ന ഹിന്ദി ചാടിഎഴുന്നേറ്റ് പറഞ്ഞു,
“അപ്പോൾ നാല്‌മണി കഴിഞ്ഞിട്ടോ? എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിനിന് പോകേണ്ടതാണ്”
“നാല് മണിയല്ല, ഹെഡ്‌മിസ്ട്രസ്സിന്റെ സമയം അഞ്ച് മണിയാണ്”
ലീലാമ്മ വലിയ ബാഗും സ്യൂട്ട്‌കെയ്സും എടുത്ത് എഴുന്നേറ്റപ്പോൾ കായിക‌അദ്ധ്യാപിക ശ്രീരഞ്ചിനി ഉച്ചത്തിൽ പറഞ്ഞു,
“അഞ്ച് മണിക്കുള്ള ട്രെയിനിൽ കയറി ഏറണാകുളത്ത് എത്തേണ്ടവരാണ്, ഇന്ന് ഉച്ചക്ക് പച്ചവെള്ളം പോലും ടീച്ചർ തിന്നിട്ടില്ല. ജോസ് മാഷെ, അവരുടെ പാക്കറ്റങ്ങ് കൊടുത്താട്ടെ”
ബിരിയാണി പാക്കറ്റ് കൊടുത്ത് ലീലാമ്മയെ പറഞ്ഞുവിട്ടതിനുശേഷമാണ് ജോസിന്റെ തലയിൽ പുത്തൻ ആശയം ഉദിച്ചത്,
“ഭക്ഷണമെല്ലാം ഹാളിൽ വെച്ച് നമുക്ക് റൂം അറേഞ്ച് ചെയ്യാം. ഹെഡ്‌ടീച്ചർ വന്നാൽ പെട്ടെന്ന് കഴിക്കാമല്ലൊ”
                          അതുവരെ വിശന്നിരിക്കുന്നവരുടെ ഇടയിൽ പെട്ടെന്നൊരു ഉണർവ്വ് വന്നു; ഹാളിലെ ബെഞ്ചും ഡസ്ക്കും മാറ്റാൻ തിരക്ക് കൂട്ടിയവർ‌തന്നെ ഭക്ഷണപാക്കറ്റുകൾ നിരത്തിവെച്ചു. കുടിക്കാനും കഴുകാനും ആവശ്യമുള്ള വെള്ളവും തയ്യാറാക്കിയപ്പോൾ സമയം നാല്‌മണി. അപ്പോഴാണ് പ്യൂൺ രമേശൻ നായരുടെ വരവ്,
“രാമചന്ദ്രൻ മാഷോട് അഞ്ച്‌മണി കഴിഞ്ഞ് ഓഫീസിൽ വരണമെന്ന് എച്ച്.എം. പറഞ്ഞു”
“ങെ, അത് ടീച്ചർ ഇങ്ങോട്ടൊന്നും വരുന്നില്ലെ?”
“നമ്മുടെ ഹെഡ്‌ടീച്ചറെ സാറിന് അറിയില്ലെ? അഞ്ച്‌മണി കഴിഞ്ഞ് റിട്ടയേർഡ് ഫ്രം സർവ്വീസ് എന്ന് രജിസ്റ്ററിൽ എഴുതിയിട്ട് ചാർജ്ജ് കൊടുത്തതിനുശേഷം മാത്രമേ നിങ്ങൾ കൊടുക്കുന്ന ബിരിയാണി കഴിക്കത്തുള്ളൂ”
“ഈ ടീച്ചറെന്തോന്നാ ചെയ്യുന്നത്?”
“ടീച്ചർ കമ്പ്യൂട്ടർ തുറന്ന് എന്തൊക്കെയോ തപ്പിനോക്കുന്നു”
“ഓ,, ഗെയിമു കളിക്കയായിരിക്കും,, പെൻഷനായാൽ ഇവർക്കിനി വീട്ടിന്ന് കളിച്ചാപോരെ?”
                         വിശപ്പിന്റെ മണവും ബിരിയാണിയുടെ മണവും ഒത്തുചേർന്ന രൂക്ഷമായ ഗന്ധം അസഹനീയമായപ്പോൾ ആ ഹാളിൽ നിന്ന് ഓരോരുത്തരായി സ്ഥലം വിടാൻ തുടങ്ങി. സംഗതി പിടിവിടുന്ന മട്ടായപ്പോൾ സ്റ്റാഫ് സെക്രട്ടറിയും സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാഷും ഒഫീസ്‌റൂമിലെത്തി. ക്ലർക്കും പ്യൂൺസും തിരക്കിട്ട് സ്വന്തം ജോലികൾ ചെയ്യുന്നതു കണ്ടപ്പോൾ സ്റ്റാഫ് സെക്രട്ടറി ചോദിച്ചു,
“ഇന്നത്തെ സെന്റോഫ് നിങ്ങളും ചേർന്നല്ലെ നടത്തുന്നത്,, അപ്പോൾ അത് കുറച്ച് നേരത്തെ ആവാമെന്ന് ടീച്ചറോട് പറഞ്ഞുകൂടെ?”
“മാഷെ ഞാനൊരു വെറും ക്ലാർക്ക്, നാളെയും അഞ്ച്‌മണി വരെ ഇവിടെയിരുന്ന് ജോലി ചെയ്യേണ്ടവൻ. നമ്മുടെ ഹെഡ് വരാതെ നമ്മളെങ്ങനെയാ പങ്കെടുക്കുന്നത്?”
                        മറുപടി പറയാതെ അകത്തേക്ക് കടന്നപ്പോൾ തിരക്കിട്ട് ഫയലുകളിൽ ഒപ്പിടുന്ന ഹെഡ്‌ടീച്ചറെയാണ് അവർ കണ്ടത്. അതിനിടയിൽ ഇന്റർനെറ്റ്‌ ഓൺ‌ചെയ്ത കമ്പ്യൂട്ടറിൽ സർക്കാൻ സൈറ്റുകൾ തുറന്നുനോക്കുകയും ചെയ്യുന്നുണ്ട്. കൃത്യം അഞ്ച് മണി ആയപ്പോൾ കമ്പ്യൂട്ടർ ഓഫാക്കിയശേഷം എഴുന്നേറ്റ് സീനിയർ അസിസ്റ്റന്റിനെ നോക്കിയിട്ട് പറഞ്ഞു,
“മാഷെ എനിക്കുവേണ്ടി അല്പസമയംകൂടി ഇരിക്കണം. പെട്ടെന്ന് ഭക്ഷണം കഴിച്ചതിനുശേഷം ചാർജ്ജൊക്കെ ഒപ്പിട്ടുതരാം വല്ലാതെ വിശന്നുപോയി; എല്ലാവരും വന്നേ,,,”
                        വിരമിച്ചുകൊണ്ടിരിക്കുന്ന പ്രധാന അദ്ധ്യാപികയോടൊപ്പം ഓഫീസ്‌സ്റ്റാഫും സ്റ്റാഫ് സെക്രട്ടറിയും സീനിയർ അസിസ്റ്റന്റും ബിരിയാണി തിന്നാനായി ഹാളിലേക്ക് കടന്നപ്പോൾ അവിടെ അദ്ധ്യാപകരായി ആരും ഇല്ലെങ്കിലും പഴകിയ ബിരിയാണി പാക്കറ്റുകൾ പത്തെണ്ണം മേശപ്പുറത്ത് ഉണ്ടായിരുന്നു.
“കായലരികത്ത് വലയെറിഞ്ഞപ്പോൾ,,,”
ആ നേരത്ത് വലയെറിഞ്ഞുകൊണ്ട് ശബ്ദിച്ച സ്വന്തം മൊബൈൽ ഓൺ ചെയ്യുമ്പോൾ ഹെഡ്‌മിസ്ട്രസ്സ് മറ്റുള്ളവരോടായി പറഞ്ഞു,
 "വീട്ടിന്നാണ്",
 “പിന്നേയ്,,, ഞാൻ കുറച്ചുകൂടി വൈകും,,, അഞ്ച്‌മണിവരെ നോക്കിയിട്ടും ഇന്ന് റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ പ്രായം കൂട്ടുന്നതായി ഒരറിയിപ്പും വന്നിട്ടില്ല. അതുകൊണ്ട് സ്ക്കൂളിലെ എല്ലാവരും കൂടീട്ട് ഇന്നെനിക്ക് സെന്റോഫ് തരുന്നുണ്ട്, കേട്ടോ”
ആദ്യമായി മറ്റുള്ളവർ കേൾക്കെ, വിരമിച്ച പ്രധാന‌അദ്ധ്യാപിക മൊബൈലിൽ സംസാരിച്ചു.


                                                                    കഥ എഴുതിയത് :സൌമിനി ടീച്ചര്‍ , കണ്ണൂര്‍.

കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ്

വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ. ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരുടെ വലിയ നിര കണ്ട് ഞാനത്ഭുതപ്പെട്ടു പോയി. പക്ഷെ ആ തിരക്കിലും ഞാനെന്റെ അമ്മയെ തിരഞ്ഞു. കൊത്തിപ്പെറുക്കിത്തരാനും ചിറകിന്നുള്ളിലൊളിപ്പിച്ച് മാതൃത്വത്തിന്റെ ചൂട് തരാനും ഒരാളില്ലാതായിപ്പോയി എന്നുള്ളത് എന്റെ ദുര്യോഗത്തിന്റെ തുടക്കം മാത്രം.

വലിയ നിയോണ്‍ ബള്‍ബിട്ട് പ്രകാശം വിതറി നില്‍ക്കുന്ന കൂട്ടിലേക്ക് രണ്ടു മനുഷ്യജീവികള്‍ കയറിവരുന്നത് കണ്ടുകൊണ്ടാണ് എന്റെ ആദ്യ പ്രഭാതം പൊട്ടി വിരിഞ്ഞത്. കപ്പടാ മീശയും തുറുകണ്ണുകളുമുള്ള ഒരു വലിയ മനുഷ്യന്‍. പഴയൊരു മുറിട്രൌസര്‍ മാത്രം ധരിച്ചൊരു മനുഷ്യക്കോലം കൂടെ. അയാള്‍ അവനെന്തൊക്കെയോ നിര്‍ദ്ദേശം കൊടുക്കുന്നുണ്ട്. ഞങ്ങളുടെ കീയോ, കീയോ ശബ്ദത്തിന്നുപരിയായി അദ്ദേഹത്തിന്റെ ഘനഗംഭീരശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു.

അമ്മയെക്കാണാത്ത ദു:ഖമൊക്കെ കുറച്ചു സമയം കൊണ്ട് വിട്ടൊഴിഞ്ഞു. ഷെഡ്ഡിലൂടെ ചെറുതായൊന്നു ചുറ്റിക്കറങ്ങിയപ്പോള്‍ അവിടവിടെയായി വെള്ളവും ഭക്ഷണവും. ചിക്കിപ്പെറുക്കേണ്ട, അന്വേഷിച്ച് തളരേണ്ട. ഞാനൊരു ഭാഗ്യവതി തന്നെ! തൊട്ടടുത്ത ഷെഡ്ഡുകളിലായി ധാരാളും സുഹൃത്തുക്കള്‍. പല ഷെഡ്ഡിലും പല പ്രായക്കാര്‍. ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാരായ ജീവികള്‍ ഞങ്ങള്‍ കോഴികള്‍ തന്നെ.

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുറെ ചെക്കന്മാര്‍ വന്നു ഞങ്ങളെ ഓരോരുത്തരെയായി എടുത്തു പരിശോധിച്ചു. ആണുങ്ങളായവരെയെല്ലാം പലതരം ചായം തേച്ചു പിടിപ്പിച്ചു. എന്തൊരു ഭംഗിയാണവരെ അപ്പോള്‍ കാണാന്‍. എന്റെ ദേഹത്തു കൂടി ചായം പൂശിക്കിട്ടിയിരുന്നെങ്കില്‍. പക്ഷെ നിരാശയായിരുന്നു ഫലം. ഞാനനെന്റെ ചായക്കൂട്ടുകാരുടെ ദേഹത്തൊക്കെ മുട്ടിയുരുമ്മി നോക്കി. ഒരു മാറ്റവുമില്ല. പക്ഷ അതു ഭാഗ്യമായി എന്ന് വൈകുന്നേരമെനിക്ക് ബോധ്യമായി. സൈക്കിളില്‍ വന്ന കുറെ കരുമാടിക്കുട്ടന്മാര്‍ ചായം തേച്ചവരെയെല്ലാം പരന്ന കൊട്ടയിലാക്കി അടച്ച് സൈക്കിളില്‍ വച്ചുകെട്ടി എങ്ങോട്ടോ കൊണ്ടുപോയി.

ദിവസങ്ങള്‍ കഴിയുന്തോറും ഒരു കാര്യം വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്റെ ഇടതു കാലിന് ചെറിയൊരു മുടന്ത്. മാത്രമല്ല എന്റെ കൂട്ടുകാരികളുടെ ശരീരം നിത്യേന തടിച്ചു വരുന്നു. ഞന്‍ മാത്രം ശോഷിച്ച്, കഷ്ടിച്ച് എണീറ്റ് നടക്കാന്‍ മാത്രമുള്ള ആരോഗ്യവുമായി ഇങ്ങനെ. അവരെല്ലാം ഉജാല മുക്കിയ തൂവെള്ളച്ചിറകുകളുമായി നടന്നപ്പോള്‍ എന്റ ചിറകോ, നരച്ച മഞ്ഞ നിറത്തില്‍.

ഒരു ദിവസം തടിയനും കൂട്ടാളിയും ഷെഡ്ഡിലെത്തി. അയാള്‍ എന്നെ നോക്കി മുഖം ചുളിച്ചു സഹായിയോട് എന്തോ പറഞ്ഞു. അവന്‍ ഉടനെത്തന്നെ എന്നെയെടുത്ത് കൂടിനു വെളിയില്‍ക്കൊണ്ടുപോയി ദൂരേക്ക് വലിച്ചെറിഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ കത്തുന്ന വെയിലില്‍ കുറെ ചപ്പുചവറുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു ഞാന്‍. ചുറ്റിലും നിസ്സഹായതയോടെ നോക്കി. വിശപ്പും ദാഹവും കൊണ്ട് എന്റെ ശരീരം ഒന്നു കൂടി ക്ഷീണിതമായി. വേച്ച് വേച്ച് കൂട് ലക്ഷ്യമാക്കി നടന്നു. ചുറ്റിലും കമ്പിവല കെട്ടിയിരിക്കുന്നു. ഒരിടത്തൊരു ചെറിയ വിടവ്. ആരും കാണാതെ ഒരുവിധം അകത്തു കയറിപ്പറ്റി. ആഹാരവും വെള്ളവും ലഭിച്ചപ്പോള്‍ ക്ഷീണം കുറഞ്ഞു. എന്തിനാണ് ആ കശ്മലന്‍ എന്നെയെടുത്ത് ദൂരെയെറിഞ്ഞതെന്ന് എനിക്കപ്പോഴും മനസ്സിലായില്ല. പിന്നീട് അവര്‍ കൂട്ടിനകത്തു വരുമ്പോള്‍ ഞാനേതെങ്കിലും ചേച്ചിയുടെ ചിറകിന്നുള്ളിലൊളിക്കും. ഒരുതരം അജ്ഞാതവാസം!

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ മറ്റൊരു ഷെഡ്ഡിലേക്കു മാറ്റി. എല്ലാവരും യൌവനയുക്തകളായി അഴകോടെ നടക്കുമ്പോള്‍ ഞാന്‍ മാത്രം.... ഏതെങ്കിലുമൊരു കോണില്‍ മറ്റുള്ളവരുടെ മുമ്പില്‍പെടാതെ നിരാശയോടെ കഴിഞ്ഞു കൂടി. എന്താണ് ഈശ്വരന്‍ എനിക്കു മാത്രം അഴകും ആരോഗ്യവും തരാതിരുന്നത്? ഇതിനിടെ പല ഷെഡ്ഡുകളില്‍ നിന്നും ചേച്ചിമാര്‍ ലോറികളില്‍ കയറി യാത്രപോയത് ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. പുറം ലോകം കാണാനുള്ള ഭാഗ്യമല്ലേ അവര്‍ക്കു കിട്ടിയിരിക്കുന്നത്. ഭഗവാനേ പുതുലോകം കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടാവണേ.

എന്റെ പ്രാര്‍ത്ഥനയ്ക്ക് ഇത്രവേഗം ഫലമുണ്ടാവുമെന്ന് കരുതിയതല്ല. വലിയൊരു ലോറിയുമായി ഒരു തമിഴന്‍ ഞങ്ങളുടെ ഷെഡ്ഡിന്നരികില്‍ വന്നു. എന്റെ മുതലാളിയേക്കാള്‍ തടിയും കറുപ്പുമുണ്ട് അയാള്‍ക്ക്. ലോറിയില്‍ നിന്ന് ഇറക്കിയ കമ്പിക്കൂടുകളിലേക്ക് ഞങ്ങളോരോരുത്തരെയായി ചിറകുകളില്‍ പിടിച്ച് തൂക്കിയിട്ടു. ലോകം കാണാനുള്ള ആഗ്രഹത്താല്‍ ഞാന്‍ തിക്കിത്തിരക്കി അവരുടെ മുമ്പിലേക്കു ചെന്നു. എന്നെ കയ്യിലെടുത്തപ്പോള്‍ 'ചിന്നക്കോളി' എന്നു പറഞ്ഞ് അവന്‍ കളിയാക്കി. കൂട്ടിലേക്ക് ഒരേറും. എനിക്കവനെ കൊല്ലാനുള്ള മനസ്സുണ്ടായിരുന്നു. പക്ഷെ എന്റെ കൂട് ഭാഗ്യത്തിന് ലോറിയുടെ വശങ്ങളിലൊന്നിലായിരുന്നു. അതു കാരണം എനിക്ക് വഴിയിലെ കാഴ്ചകള്‍ കാണാന്‍ പറ്റി. അതു മാത്രമല്ല എന്റ സഹോദരിമാര്‍ക്കൊന്നും ഉയരം തീരെ കമ്മിയായ കൂടുകളില്‍ നേരേ നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ശരീരത്തിന്റെ വലിപ്പക്കുറവില്‍ എനിക്കു വിഷമം തോന്നാതിരുന്നത് അപ്പോള്‍ മാത്രമാണ്. കൂടുകളുടെ മുകളില്‍ കൂടുകള്‍ നിരന്നു. അവസാനം ഉച്ചയോടെ ഞങ്ങള്‍ യാത്രയാരംഭിച്ചു. ഞാനെന്റെ ഉടയോനെ അവസാനമായൊന്നു കൂടി നോക്കി. എനിക്കയാളെ ഇഷ്ടമല്ലായിരുന്നുവെങ്കിലും അയാള്‍തന്ന ഭക്ഷണമല്ലേ താനിത്രയും ദിവസം കഴിച്ചിരുന്നത്. അയാളുടെ ഷെഡ്ഡിലല്ലേ ആരേയും പേടിക്കാതെ കഴിഞ്ഞു കൂടിയത്. അടുക്കിവെച്ച നോട്ടുകള്‍ കീശയിലേക്കിട്ട് അയാള്‍ ലോറി ഡ്രൈവറെ കൈവീശിക്കാണിച്ചു. ഞാന്‍ തിരിച്ചു ചിറകു വീശിയെങ്കിലും അയാളതു കണ്ടില്ല.

പൊടിനിറഞ്ഞ ചെമ്മണ്‍പാതയിലൂടെ കത്തുന്ന വെയിലില്‍ യാത്ര സുഖകരമായിരുന്നില്ല. ടാര്‍റോഡിലെത്തിയപ്പോള്‍ വണ്ടിയുടെ കുലുക്കമല്‍പ്പം കുറഞ്ഞുവെന്നു മാത്രം. വിശാലമായ തരിശുനിലങ്ങളിലൂടെ വിരസമായ യാത്ര. ചിലപ്പോള്‍ ചെറിയ അങ്ങാടികള്‍ കണ്ടെങ്കിലായി. കുറെക്കഴിഞ്ഞപ്പോള്‍ വിശപ്പും ദാഹവും കൊണ്ട് എല്ലാവരും പൊറുതിമുട്ടി. ഡ്രൈവറും സഹായിയും ഇടയ്ക്ക് എവിടെയോ വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും തരുമായിരിക്കും. പക്ഷെ അതൊരു പാഴ് ക്കിനാവ് മാത്രമായിരുന്നു. രാത്രിയായപ്പോള്‍ ഇരുള്‍ പരന്നു. അതു കണ്ട് ശീലിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്കു പേടിയായി. എനിക്കാണെങ്കില്‍ പുറംകാഴ്ചകള്‍ കാണാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു. പുറകില്‍ വരുന്ന വണ്ടികളുടെ ഹെഡ്ലൈറ്റ് കണ്ണിലടിച്ചപ്പോള്‍ വെളിച്ചം വേണ്ട, ഇരുട്ട് തന്നെയാണ് നല്ലതെന്നു തോന്നി. കൂട്ടം കൂടി ഒരേ നില്‍പ്പ് നില്‍ക്കുകയല്ലേ, ഞങ്ങളുടെ വെള്ളക്കുപ്പായമൊക്കെ ആകെ വൃത്തികേടായി. രാത്രി കനത്തതോടുകൂടി ഞ‍ങ്ങള്‍ മയക്കത്തിലേക്കു വഴുതി വീണു.

ഉറക്കമുണര്‍ന്നപ്പോഴേക്കും നേരം പരപരാ വെളുത്തു. കൌതുകത്തോടെ പുറത്തേക്കു നോക്കിയപ്പോള്‍ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സാരമായ മാറ്റം കാണുന്നു. എങ്ങും പച്ചപ്പ്. വലിയ കരിമ്പനകളും മനോഹരമായ നെല്‍വയലുകളും. പനകള്‍ പിന്നീട് തെങ്ങുകള്‍ക്ക് വഴിമാറി. ഇത്രയും വൃത്തിയോടെ നടക്കുന്ന മനുഷ്യരുമുണ്ട് ഈ ലോകത്തില്‍ എന്ന് അല്പസമയം കൊണ്ട് ബോധ്യമായി. പക്ഷെ എല്ലാവരും തിരക്കിലാണ്.പരസ്പരം സംസാരിക്കുകപോലും ചെയ്യാതെ പോകുന്നവരാണധികവും. ഒരു നാട്ടുമ്പുറത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ഒരു ചെറിയ ചായക്കടയുടെ മുമ്പില്‍ വണ്ടി നിര്‍ത്തി. അവരിരുവരും ഉള്ളിലേക്കു കയറിപ്പോയി. ഞങ്ങള്‍ക്കിത്തവണയും ആഹാരവും ജലവും സ്വപ്നത്തിലൊതുക്കേണ്ടി വന്നു. നേരേ നില്‍ക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയില്‍ ചിലര്‍ ബോധമറ്റു വീണു. നടുക്കുള്ള ചില കൂടുകളില്‍ നിന്നും അവസാനശ്വാസത്തിന്റെ ചില ഞരക്കങ്ങള്‍ കേട്ടുവോ എന്തോ?

അസ്വസ്ഥത ഒഴിവാക്കാനായി വെറുതെ പുറത്തക്കു നോക്കി. ജീവിതത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ചയാണപ്പോള്‍ കണ്ടത്.തൊട്ടടുത്തുള്ള വീട്ടിലെ ആലപ്പുറത്തു കയറി നിന്ന് ഞങ്ങളുടെ വര്‍ഗത്തിലുള്ള ഒരു പുരുഷന്‍ ഉറക്കെ 'കൊക്കരക്കോ...'എന്നു കൂവുന്നു. ഇത്രയും ഭംഗിയുള്ള ഒരാളെ ഈ ജീവിതത്തില്‍ കണ്ടിട്ടില്ല. ചുവന്ന പൂവും താടയും. കറുപ്പും ചുവപ്പും കലര്‍ന്ന എണ്ണമയമുള്ള പൂമേനി. അങ്കവാലില്‍ മാരിവില്ലിലെ സകല നിറങ്ങളും. അപ്രതീക്ഷിതമായി ആശ്രമകവാടത്തില്‍ സര്‍വാഭരണവിഭൂഷിതനായ ദുഷ്യന്ത മഹാരാജാവിനെക്കണ്ട ശകുന്തളയേപ്പോലെ ഞാനും മുഖം കുനിച്ചു. കഴുത്ത് അഴികളിലൂടെ പുറത്തേക്കിട്ട് അവന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാനൊരു ശ്രമം നടത്തി നോക്കി. എന്നെ കണ്ട അവന്റെ അരുണിമയാര്‍ന്ന കണ്ണ് വികസിച്ചുവോ? കൂടും ഷെഡ്ഡുമില്ലാത്ത അവന്റെ സാമ്രാജ്യത്തില്‍ മഹാറാണിയായിക്കഴിയാന്‍ എന്റെ മനം കൊതിച്ചു. തിരിച്ച് എന്തെങ്കിലും ശബ്ദമുണ്ടാക്കാന്‍ ക്ഷീണം മൂലം കഴിഞ്ഞില്ല. അവന്‍ കഴുത്തുയര്‍ത്തിപ്പിടിച്ച് ഒന്നു കൂടി കൂവി. കൊക്കരക്കോ... പക്ഷെ, സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത വണ്ടിയുടെ ശബ്ദത്തില്‍ അതലിഞ്ഞലിഞ്ഞില്ലാതായി.

നാട്ടിന്‍പുറങ്ങളും ചെറിയ അങ്ങാടികളും വലിയ പട്ടണങ്ങളും വന്‍നഗരങ്ങളും കടന്ന് ലോറി കുതിച്ചു പായുകയാണ്. നേരത്തേ കണ്ട കാമദേവനെ ധ്യാനിച്ച് പകല്‍ക്കിനാവുകള്‍ കണ്ടതിനാല്‍ പല കാഴ്ചകളും കണ്ടിട്ടും കാണാതെ പോയി. പൂര്‍ത്തിയാകാത്ത ഒരു സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കുറേപ്പേര്‍ പന്തുകളി കാണുന്നു. ഇവരെന്തു മണ്ടന്മാരാണ്. കിട്ടുന്ന സമയത്ത് എന്നെപ്പോലെ ഇങ്ങനെ നാടു കാണാനിറങ്ങിക്കൂടേ? എന്തെല്ലാമുണ്ട് നമ്മള്‍ കാണാത്തതായിട്ട്. അവിടെ നിന്ന് തിരിഞ്ഞ് വീതി കുറഞ്ഞൊരു റോഡിലൂടെയായി പിന്നെ യാത്ര. അടച്ചിട്ട റെയില്‍വെ ഗേറ്റിനു മുമ്പില്‍ വാഹനം നിന്നു. ആളുകള്‍ ഞങ്ങളുടെ അരികിലൂടെ പോവുമ്പോള്‍ എന്തിനാണ് മൂക്കും പൊത്തി നടക്കുന്നതാവോ? ഗേറ്റിന്നിരുപുറവും കാത്തു നില്‍ക്കുന്നവരെ പുച്ഛിച്ചുകൊണ്ട് തീവണ്ടി ഓടിപ്പോയി. എന്തൊരു ഗമ. ഞാനും തീവണ്ടിയിലായിരുന്നു വരേണ്ടിയിരുന്നത്. ആട്ടെ അടുത്ത യാത്ര തീവണ്ടിയിലാക്കാം.

യാത്ര തുടരുകയാണ്. റോഡിലെ വളവുകള്‍ കൂടിക്കൂടി വന്നു. ഡ്രൈവര്‍ എന്തെല്ലാമോ പിറുപിറുക്കുന്നു. ഇവന്മാര്‍ക്ക് റോഡ് നേരെയുണ്ടാക്കിയാലെന്താ? പുഴയുടെ പാലം കടക്കുമ്പോള്‍ തണുപ്പുള്ള കാറ്റ് സന്തോഷത്തോടെ തലോടി. പിന്നെയും വളഞ്ഞു പുളഞ്ഞ് ഒരു കുന്നിന്റെ അടിവാരത്തുള്ള വലിയൊരാല്‍ മരത്തിന്റെ ചോട്ടില്‍ വണ്ടി നിന്നു. ഓടിയെത്തിയ മൂന്ന് ചെറുപ്പക്കാര്‍ ഞങ്ങളുടെ കമ്പിക്കൂടുകള്‍ ഒന്നൊന്നായി താഴെയിറക്കി. വീണ്ടും വിസ്താരമേറിയ കൂട്ടിലേക്ക്. രണ്ടു ദിവസമായി ഭക്ഷണം കിട്ടാത്തതിന്റെ ആര്‍ത്തി എല്ലാവരും പ്രകടമാക്കി. ഭക്ഷണപ്പാത്രത്തില്‍ കയറിയിരിക്കാന്‍ പോലും ചിലര്‍ മുതിര്‍ന്നു. തടിച്ചികളുടെ തിക്കിലും തിരക്കിലും ഞാന്‍ വീണുപോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഇത്രയും ദൂരം സഞ്ചരിച്ചെത്തിയത് പഴയതുപോലെ കമ്പിവലഷെഡ്ഡില്‍ ജീവിതം ഹോമിക്കാനായിരുന്നോ? ആലപ്പുറത്തു കയറി ലോകം കീഴടക്കിയ എന്റെ വേള്‍ക്കാത്ത മണവാളനെ സ്വപ്നം കണ്ട് ആ രാത്രി സുഖമായുറങ്ങി.

രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു കാലില്‍ കെട്ടിയുയര്‍ത്തിയ ഒരു ചെറിയ കൂട്ടിലേക്കു എനിക്കു സ്ഥാനക്കയറ്റം കിട്ടി. കൂടെ പത്തിരുപതു ചേച്ചിമാരും. അവിടെയിരുന്നാല്‍ എല്ലാം കാണാം. പക്ഷെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അവിടെ നിന്ന് കണ്ടത്. കൂടിന്റെ എതിര്‍വശത്ത് ചെറിയൊരു മുറി. ഞങ്ങളില്‍ നിന്ന് രണ്ടു പേരെ ഒരുത്തന്‍ പിടിച്ചുകൊണ്ടുപോയി ത്രാസില്‍ വെച്ച് തൂക്കി. അതിനുശേഷം കത്തികൊണ്ട് കഴുത്തറത്ത് ഒരു വീപ്പയിലേക്ക്.... പുറത്തെടുത്ത് തൊലിയുരിഞ്ഞ് വലിയൊരു മരക്കുറ്റിയില്‍ വെച്ച് തുണ്ടം തുണ്ടമായി .......അയ്യോ, ഞാനതെങ്ങനെ പറയും. പലരും അപ്രത്യക്ഷരായി. പതിയ സഖാക്കള്‍ കൂട്ടില്‍ വന്നുകൊണ്ടിരുന്നു. ഓരോരുത്തര്‍ വരുമ്പോഴും പേടിച്ചരണ്ട് പുറകിലേക്ക് മാറി ഒളിക്കല്‍ ശീലമായിത്തീര്‍ന്നു.

ഒരു ദിവസം ഗള്‍ഫില്‍ നിന്ന് വന്നൊരു ചെറുപ്പക്കാരന്‍ ബൈക്കില്‍ അവിടെയെത്തി. അയാള്‍ക്ക് നാലെണ്ണം വേണമത്രേ. കൂട്ടിലപ്പോള്‍ ഞാനടക്കം നാലു പേരേയുള്ളു. പേടിച്ച് പുറകോട്ട് മാറിയ എന്നെ കൊടിലുകൊണ്ട് ആ ദ്രോഹി കൊളുത്തിപ്പിടിച്ചു. പുറത്തെത്തിയ എന്നെ ആ ഗള്‍ഫന്‍ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കയ്യിലെടുത്തു. വിലകൂടിയ മദ്യത്തിന്റെയും അത്തറിന്റെയും സമ്മിശ്രഗന്ധം മൂക്കിലേക്കിരച്ചു കയറി. അവന്റെ കഴുത്തിലെ സ്വര്‍ണച്ചങ്ങല കൊലക്കയറായാണ് എനിക്കു തോന്നിയത്. പക്ഷെ എന്നെ കൂട്ടിലേക്ക് തിരിച്ചെറിഞ്ഞ് അവന്‍ മൊഴിഞ്ഞു.
"ഈ മാതിരി കൊച്ചിലിക്കോടനൊന്നും എനിക്കു വേണ്ട. വൈകുന്നേരം 'പരിപാടി'യുണ്ട്. അതിനിത്തിരി കാമ്പുള്ളതൊക്കെത്തന്നെ വേണം."

പിന്നീട് പല ദിവസങ്ങളിലും എന്നെ പലര്‍ക്കും കൊടുക്കാന്‍ അവന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും എന്നെ വേണ്ടായിരുന്നു. ഒരു ദിവസം ഒരു കല്യാണപ്പാര്‍ട്ടിക്കു വേണ്ടി കുറെയധികം പേരുടെ കൂട്ടത്തില്‍ എന്നേയും ഉള്‍പ്പെടുത്തി. എന്നാല്‍ കട്ടു ചെയ്താല്‍ പീസിനു വലിപ്പമുണ്ടാവില്ല എന്നു പറഞ്ഞു അയാളും എന്റെ ആയുസ്സ് നീട്ടിത്തന്നു. എന്നെ ഏറ്റവും വ്യസനപ്പെടുത്തിയ ഈ ശരീരമാണല്ലോ ഇപ്പോഴെന്റെ ജീവന്‍ രക്ഷപ്പെടുത്തുന്നത്.

ഇന്ന് ഞായറാഴ്ച. കാലത്തു തന്നെ ഏന്തി വലിഞ്ഞ് കിതച്ചാണയാള്‍ അവിടേക്കു കയറി വന്നത്. കറുത്ത് ശോഷിച്ച ശരീരം. വാരിയെല്ലുകളെല്ലാം തെളിഞ്ഞു കാണാം. മുഷിഞ്ഞ കൈലിയാണ് വേഷം. അതിലും മുഷിഞ്ഞ തോര്‍ത്ത് തലയില്‍ കെട്ടിയിട്ടുണ്ട്. കൂട്ടിലൊക്കെ നോക്കി അയാള്‍ പതുക്കെ പറഞ്ഞു
"മോനെ, ഒരു ചെറിയ കോഴി വേണം."
കടക്കാരന്‍ ചെറുത് നോക്കി ഒന്നു രണ്ടു കോഴികളുടെ വില പറഞ്ഞു
"അതിലും ചെറിയത് മതി"
"എന്നാ, ങ്ങളൊരു മുട്ട വാങ്ങിക്കോളിന്‍ " അവന്റെ പരിഹാസം.
"അത്.. അത്..എന്റെ കയ്യില്‍ ആകെ നാല്‍പ്പത്തെട്ട് ഉറുപ്പ്യേള്ളൂ"
"48 ഉറുപ്പ്യേക്കു കോഴ്യോ.. നല്ല കഥ"
"മോനേ, എന്റെ മോളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. അവളിന്നലെ പറയാ, അച്ഛാ, എനിക്ക് കോഴിറച്ചി കൂട്ടാനൊരു പൂതീന്ന്. എന്താപ്പം ചെയ്യ്വാ?"
പെട്ടെന്നാണ് അവന് എന്റെ കാര്യം ഓര്‍മ്മ വന്നത്. എന്റെ കാലില്‍ കൊടില് വീണു. ചിറകുകള്‍ കൂട്ടിപ്പിരിച്ചു ത്രാസില്‍ വെച്ചു.
"ഇതാ അമ്പത്താറുറുപ്പികക്കുണ്ട്. ഇതു വാങ്ങിക്കോളീന്‍"
"എട്ടുറുപ്പ്യ ഞാന്‍ പിന്നെത്തന്നാല്‍ മത്യോ?"
"ബാക്കി തര്വൊന്നും വേണ്ട. ഇങ്ങളു കൊണ്ടു പോയ്ക്കോ."

അവന്‍ എന്നെ ചിറകില്‍ തൂക്കി അകത്തേക്കു നടന്നു. തല പുറകിലേക്ക് വളച്ച് പിടിച്ച് കത്തിയെടുത്ത് എന്റെ ചങ്കിലൂടെ പതുക്കെ അരിഞ്ഞു താഴ്ത്തി. രക്തം എന്റെ കുഴുത്തിലൂടെ ഒലിച്ചിറങ്ങുന്നു. കണ്ണ് തുറന്നിച്ച് കിട്ടുന്നില്ല.കോഴിയിറച്ചി തിന്നാന്‍ പൂതി തോന്നിയ സഹോദരീ, എന്റെയീ പാഴ്ജന്മം നിനക്കു വോണ്ടി തരുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. അങ്കവാലുയര്‍ത്തി ആലപ്പുറത്തു കയറി ഉറക്കെ 'കൊക്കരക്കോ' പാടിയ എന്റെ മണവാളാ, അടുത്ത ജന്മത്തിലെങ്കിലും നിന്റെ സഖിയായി പറമ്പിലും പാടത്തും ഓടിക്കളിക്കാന്‍ എനിക്കു കഴിയണേ. വിറയ്ക്കുന്ന കൈകളാല്‍ തുട്ടുകള്‍ എണ്ണത്തിട്ടപ്പെടുത്തുന്ന അമ്മാവാ ... ഞാനിതാ നിങ്ങളോടൊപ്പം വ..രു...ന്നു....

                                                                                കഥ എഴുതിയത്:- Janardanan Master

എന്നെയൊരു ടി.വിയാക്കണേ

സ്ക്കൂള്‍ തുറന്ന ദിവസം പുതിയ ക്ലാസില്‍ എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു കുട്ടികള്‍. ക്ലാസ് ടീച്ചര്‍ എല്ലാവരുടേയും പേരുകളും വിശേഷങ്ങളുമൊക്കെ ചോദിച്ചു. അവധിക്കാലം എങ്ങനെയാണ് ചെലവഴിച്ചതെന്നും അന്വേഷിച്ചു. എന്നിട്ട്, എല്ലാവരോടും ഒരു പേപ്പറെടുക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ഒരാവശ്യം ദൈവം കൃത്യമായും സാധിച്ചു തരുമെങ്കില്‍ എന്തായിരിക്കും ചോദിക്കുന്നതെന്ന് ഓരോരുത്തരോടും പേപ്പറില്‍ എഴുതാന്‍ പറഞ്ഞു.

കുട്ടികള്‍ എഴുതിയ പേപ്പറുകള്‍ വീട്ടിലെത്തിയതിനു ശേഷമാണ് ടീച്ചര്‍ പരിശോധിച്ചത്. പല ആവശ്യങ്ങളായിരുന്നു അതില്‍ നിറയെ. ചില ഉത്തരങ്ങള്‍ വായിച്ചപ്പോള്‍, കുട്ടികളുടെ നിഷ്ക്കളങ്കതയോര്‍ത്ത് ടീച്ചര്‍ അറിയാതെ ചിരിച്ചു പോയി. അതിനിടയില്‍ കിട്ടിയ ഒരു കടലാസ് വായിച്ച ടീച്ചര്‍ സ്തബ്ധയായി ഇരുന്നു പോയി. അതിലെ വരികള്‍ വായിച്ചപ്പോള്‍ അവര്‍ക്ക് സഹിക്കാനായില്ല.

ഇതിനിടയില്‍ മുറിയിലേക്ക് വന്ന ടീച്ചറിന്റെ ഭര്‍ത്താവ് കണ്ടത് അവര്‍ കരയുന്നതാണ്. പരിഭ്രമത്തോടെയാണ് അദ്ദേഹം എന്തുപറ്റിയെന്ന് ചോദിച്ചത്. അവര്‍ വിവരങ്ങള്‍ പറഞ്ഞിട്ട് ആ പേപ്പര്‍ ഭര്‍ത്താവിന്‍റെ കയ്യിലേക്ക് കൊടുത്തു.

"ഇതു വളരെ പ്രത്യേകതയുള്ള ഒരു ആവശ്യമാണല്ലോ" ആദ്യത്തെ വരി വായിച്ചു കൊണ്ട് അയാള്‍ പിറുപിറുത്തു. അതില്‍ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്.

"ദൈവമേ, എന്നെയൊരു ടിവിയാക്കി മാറ്റേണമേ."

തുടര്‍ന്ന് ആ കുട്ടി അപ്രകാരം എഴുതാനുള്ള കാരണങ്ങളും എഴുതിയിരുന്നു. "വീട്ടില്‍ ടി.വി ഇരിക്കുന്നത് പ്രത്യേക സ്ഥാനത്താണ്. എല്ലാ ദിവസവും വൈകുന്നേരം കുടുംബാംഗങ്ങളെല്ലാവരും അതിന്‍‌റെ മുന്നില്‍ വലിയ താല്പര്യത്തോടെയാണ് ഇരിക്കുന്നത്. ടിവിയായി മാറിയാല്‍ ഞാന്‍ വീട്ടിലെ ശ്രദ്ധാകേന്ദ്രമാവുകയും എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യും. ടിവിക്ക് വല്ല തകരാര്‍ സംഭവിച്ചാലും ഏറെ താല്പര്യത്തോടെയാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നതും. 

പപ്പ ഓഫീസില്‍ നിന്ന് എത്തുമ്പോഴേക്കും രാത്രിയാകും. ക്ഷീണിച്ചു വരുന്നതു കൊണ്ട് എന്നോട് അധികമൊന്നും സംസാരിക്കാറില്ല. അമ്മ എപ്പോഴും അടുക്കളയിലെ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടു നടക്കുന്നതിനാല്‍ എന്‍റെ കാര്യമൊന്നും തിരക്കാന്‍ സമയം കിട്ടാറില്ല. ചേട്ടന് മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കാനേ സമയമുള്ളു. പക്ഷെ എല്ലാവരും രാത്രിയില്‍ ടിവിയുടെ മുന്നില്‍ ഒന്നിച്ചിരിക്കും. ടിവിയായി മാറിയാല്‍ എനിക്ക് അവരെയെല്ലാം സന്തോഷിപ്പിക്കാനും അവരോടൊത്ത് സമയം ചെലവഴിക്കാനും ആഹ്ലാദിക്കാനും കഴിയുമായിരുന്നു."

"എന്തൊരു ക്രൂരരായ മാതാപിതാക്കള്‍!! " അല്പം രോഷത്തോടെയാണ് അയാള്‍ പറഞ്ഞത്.

അതു കേട്ടപ്പോള്‍, എഴുതിയ ആളുടെ പേരുകൂടി നോക്കാന്‍ ടീച്ചര്‍ പറഞ്ഞു. അതു വായിച്ച് ഭാര്യയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അയാളുടെ കണ്ണുകളും നനഞ്ഞിരുന്നു.

എഴുതിയത് അവരുടെ മകന്‍ തന്നെ ആയിരുന്നു.!!!